HOME
എസ്.ഐ.ആര്‍; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കില്‍ പുറത്ത്
വോട്ടർപട്ടിക തീവ്രപരിഷ്കരണത്തില്‍ കരട് പട്ടികയില്‍ ഇടംനേടിയവർ ഹിയറിങ്ങിന് നോട്ടിസില്‍ പറഞ്ഞിരിക്കുന്ന സമയത്തുതന്നെ ഹാജരാകണം.
അല്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല.
നിശ്ചയിച്ച സമയത്ത് ഹിയറിങ്ങിന് ഹാജരാകാത്തവർ അതിനുള്ള കാരണം രേഖാമൂലം ഇ.ആർ.ഒയെ(ഇലക്ടറല്‍ രജിസ്ട്രേഷൻ ഒാഫിസർ) അറിയിച്ച് നേരിട്ട് അപേക്ഷ നല്‍കിയാല്‍ മാത്രമെ അടുത്ത ഹിയറിങ്ങിനുള്ള സമയം ലഭിക്കൂ-അതും ഒരവസരം മാത്രം.
എസ്.ഐ.ആറിന്റെ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻ, നോട്ടിസ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട പ്രക്രിയകളെ കുറിച്ച് ബി.എല്‍.ഒമാർക്ക് നല്‍കിയ മാർഗനിർദേശങ്ങളടങ്ങിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. ആദ്യം നല്‍കിയ സമയത്ത് നോട്ടിസ് ലഭിച്ച വോട്ടർ ഹാജരാകാതിരിക്കുകയും അതിന്റെ കാരണം ബോധിപ്പിച്ച് രേഖാമൂലം അപേക്ഷിക്കാതിരിക്കുകയും ചെയ്താല്‍ കേസ് അവസാനിപ്പിച്ചതായി കണക്കാക്കി, ലഭ്യമായ വസ്തുതകള്‍ പരിഗണിച്ച് ഇ.ആർ.ഒ കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് മാർഗനിർദേശത്തിലുള്ളത്. ജോലി സംബന്ധമായി നാട്ടിലില്ലാത്തവരോ അസുഖമോ മറ്റും മൂലം ഹിയറിങ്ങിന് ഹാജരാകാൻ കഴിയാത്തവരോ ആണ് ഈ നിർദേശം മൂലം പ്രയാസം നേരിടുക.
അന്തിമ പട്ടികയില്‍നിന്ന് വോട്ടർ പുറത്തായാല്‍ പിന്നീട് ഫോം 6 പൂരിപ്പിച്ച് അപേക്ഷ നല്‍കുമ്ബോഴും 2002ലെ പട്ടികയുമായി മാപ്പിങ്ങിനു കഴിയാത്തതിനാല്‍ സമാന അവസ്ഥ വീണ്ടുമുണ്ടാകും. ഫലത്തില്‍ കരട് പട്ടികയിലുള്ള പലർക്കും വോട്ടർപട്ടികയുടെ പുറത്തേക്കുവഴി തെളിക്കുന്നതാണ് പുതിയ നിർദേശം.
ഹിയറിങ്ങിന് ഒരു ദിവസം ഇ.ആർ.ഒ അല്ലെങ്കില്‍ എ.ഇ.ആർ.ഒ പരമാവധി 150 കേസുകള്‍ മാത്രമെ പരിഗണിക്കാവൂ എന്നും നിർദേശമുണ്ട്. ഹിയറിങ്ങ് സമയത്ത് ബി.എല്‍.ഒമാരുടെ സാന്നിധ്യം നിർബന്ധമാണ്.കരട് പട്ടികയില്‍ ഉള്‍പ്പെട്ട, ഹിയറിങ്ങിന് ഹാജരാകേണ്ടവരുടെ വിവരങ്ങള്‍ ബി.എല്‍.ഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറി. എന്നാല്‍ ഹാജരാകാൻ വ്യക്തികള്‍ക്ക് എപ്പോള്‍ മുതല്‍ നോട്ടിസ് നല്‍കണമെന്ന കാര്യം അറിയിച്ചിട്ടില്ല.