HOME
രാഹുല്‍ മാങ്കൂട്ടത്തില്‍ ആറാം ദിവസവും ഒളിവില്‍ തന്നെ; ഫോണില്‍ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യും
ലൈംഗിക പീഡനക്കേസിനെ തുടർന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നു. രാഹുല്‍ ഒളിവില്‍ പോയി ഇന്നേക്ക് ആറാം ദിവസമായി.
പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി പരിശോധന തുടരുകയാണ്. പാലക്കാട് നിന്ന് പോകും മുമ്ബ് രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും
രാഹുലിനെ അറസ്റ്റ് ചെയ്യാൻ തന്നെയാണ് പൊലീസ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് വന്നശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാട്. എന്നാല്‍ അതിന് മുൻപ് അറസ്റ്റ് ചെയ്യുമെന്ന നിലപാടിലേക്ക് പൊലീസ് എത്തിയിരിക്കുകയാണ്. രാഹുലിനെ തേടി പൊലീസ് ബംഗളൂരുവിലും തമിഴ്നാട്ടിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
രാഹുല്‍ പാലക്കാട്ട് നിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്വന്തം കാർ ഉപേക്ഷിച്ച് ചുവന്ന നിറത്തിലുള്ള കാറിലാണ് യാത്രചെയ്തതെന്നാണ് സൂചന. ഒരു ചലച്ചിത്ര താരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നും വിവരമുണ്ട്. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. രാഹുലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും എസ്പിമാരുടെ സംഘമുണ്ട്.
ഇതിനിടെ, ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് തന്റെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകള്‍ അഭിഭാഷകൻ മുഖേന രാഹുല്‍ ഹാജരാക്കിയത്. ഫോട്ടോകള്‍, വാട്സാപ്പ് സന്ദേശങ്ങളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍, ഫോണ്‍ രേഖകളില്‍ തിരിമറിയോ മാറ്റങ്ങളോ വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, അതിജീവിതയുമായുളള ശബ്ദ സന്ദേശങ്ങളുടെ പെൻഡ്രൈവ് എന്നിവയാണ് ഹാജരാക്കിയത്. തെളിവുകള്‍ ആധികാരികമാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് ഹാഷ് വാല്യു സർട്ടിഫിക്കറ്റ്.