Blog
സമുദ്രത്തിനടിയില്‍ നിന്ന് പ്രഹരശേഷി; കലാം -4 മിസൈല്‍ പരീക്ഷണം വിജയകരം ! ‘ന്യൂക്ലിയര്‍ ട്രയാഡ്’ ക്ലബില്‍ ഭാരതവും
ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയില്‍ നിന്ന് കെ-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
3,500 കിലോമീറ്റർ പ്രഹരശേഷിയുള്ള ഈ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണം തീരത്തുവെച്ചാണ് നടന്നത്. സമുദ്രത്തിനടിയില്‍ നിന്നുള്ള ഭാരതത്തിന്റെ ആണവ പ്രഹരശേഷി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ നീക്കം. ഡിസംബർ 23 ചൊവ്വാഴ്ച നടന്ന പരീക്ഷണത്തില്‍ മിസൈല്‍ അതിന്റെ മുഴുവൻ ദൂരപരിധിയും വിജയകരമായി പിന്നിട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഭാരതത്തിന്റെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഘട്ട് കഴിഞ്ഞ വർഷമാണ് നാവികസേനയുടെ ഭാഗമായത്. ഈ പരീക്ഷണ വിജയത്തോടെ കരയില്‍ നിന്നും വായുവില്‍ നിന്നും കടലിന്റെ ആഴങ്ങളില്‍ നിന്നും ആണവാക്രമണം നടത്താൻ ശേഷിയുള്ള ‘ന്യൂക്ലിയർ ട്രയാഡ്’ പദവി ഭാരതം സ്വന്തമാക്കി. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വൻശക്തികള്‍ മാത്രം കൈവശം വെച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യയില്‍ ഭാരതം സ്വന്തം മുദ്ര പതിപ്പിച്ചിരിക്കുകയാണ്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ‘K’ എന്ന് നാമകരണം ചെയ്ത ഈ മിസൈല്‍ പരമ്ബരയിലെ ഏറ്റവും പുതിയ നേട്ടമാണിത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കെ-4 മിസൈല്‍ അഗ്നി-III മിസൈലിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2.5 ടണ്‍ ആണവ യുദ്ധശീർഷകങ്ങള്‍ വഹിക്കാൻ ശേഷിയുള്ള ഈ മിസൈല്‍ സമുദ്രത്തിനടിയിലെ രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് തൊടുക്കാൻ കഴിയുമെന്നത് ശത്രുരാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. നിശ്ശബ്ദമായി സമുദ്രയാത്ര നടത്തുന്ന അരിഹന്ത് ക്ലാസ് അന്തർവാഹിനികള്‍ക്ക് മാസങ്ങളോളം വെള്ളത്തിനടിയില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്താൻ സാധിക്കും. ഇത് ഇന്ത്യയുടെ രണ്ടാമത്തെ ആക്രമണ ശേഷി അഥവാ ‘സെക്കൻഡ് സ്ട്രൈക്ക്’ ഉറപ്പാക്കുന്നു.
നിലവില്‍ നാവികസേനയുടെ പക്കലുള്ള 750 കിലോമീറ്റർ പ്രഹരശേഷിയുള്ള കെ-15 മിസൈലുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് പുതിയ കെ-4 മിസൈലുകള്‍. ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇതിന് സാധിക്കും. ഇന്ത്യൻ നാവികസേനയുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ കരുത്തുറ്റ അന്തർവാഹിനികളും മിസൈലുകളും വരും വർഷങ്ങളില്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ദക്ഷിണേഷ്യൻ മേഖലയിലെ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഈ നേട്ടം വലിയ കരുത്ത് പകരും.