HOME

ഇന്ത്യയിലെ യുഎസ് സ്ഥാനപതിയായി സെര്‍ജിയോ ഗോര്‍ സത്യപ്രതിജ്ഞ ചെയ്‌തു; പ്രതീക്ഷ പങ്കുവച്ച്‌ ട്രംപ്

Published

on

ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്‌ത്‌ സെർജിയോ ഗോർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, പുരാതന സംസ്‌കാരമുള്ള രാജ്യവുമാണ് ഇന്ത്യയെന്ന് പ്രശംസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി.

ഇത് യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. പ്രത്യേകിച്ച്‌ പല കാരണങ്ങളാല്‍ വ്യാപാരബന്ധത്തില്‍ ഉള്‍പ്പെടെ ഉലച്ചില്‍ നേരിടുന്ന ഈ വേളയില്‍.

‘ഇന്ത്യയിലേക്കുള്ള അടുത്ത അംബാസഡറും ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധിയുമായി സെർജിയോയെ നിയമിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്‌ടരാണ്. ഇത് വലിയൊരു ദൗത്യമാണ്, സെർജിയോ അത് ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്ന് ആയിരുന്നു ഓവല്‍ ഓഫീസില്‍ വെച്ച്‌ ട്രംപ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

‘നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളിലൊന്ന് ശക്തിപ്പെടുത്താൻ സെർജിയോയെ ഞാൻ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയ നാഗരികതകളില്‍ ഒന്നാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇത്. 1.5 ബില്യണിലധികം ജനങ്ങളുണ്ട് ഇവിടെ. പ്രധാനമന്ത്രി മോദിയുമായി ഞങ്ങള്‍ക്ക് മികച്ച ബന്ധമുണ്ട്’ ട്രംപ് ചൂണ്ടിക്കാട്ടി.

‘ഇതൊരു വളരെ പ്രധാനപ്പെട്ട ബന്ധമാണ്. ഇന്ത്യ അതിവേഗം വളരുന്ന ഒരു മധ്യവർഗ്ഗ സമൂഹമാണ്. ഇന്തോ-പസഫിക് മേഖലയിലെ ഒരു പ്രധാന സാമ്ബത്തികവും തന്ത്രപരവുമായ സുരക്ഷാ പങ്കാളി കൂടിയാണ് ഇന്ത്യ. ഇതൊരു അത്ഭുതകരമായ രാജ്യമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെർജിയോയുടെ വരവ് ഇരുരാജ്യത്തെയും ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

അതേസമയം, നേരത്തെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് ഒക്ടോബറില്‍ സെർജിയോ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിലവില്‍ സെർജിയോയുടെ പ്രവർത്തനം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധത്തില്‍ നിർണായകമാണ്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, അറ്റോർണി ജനറല്‍ പാം ബോണ്ടി, കൊളംബിയ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ജീനിൻ പിറോ, എറിക്ക കിർക്ക്, യുഎസ് സെനറ്റിലെ നിരവധി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം, യുഎസിന്റെ ഏറ്റവും നിർണായകമായ വിദേശ ബന്ധങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചതിന് അംബാസഡർ സെർജിയോ ഗോർ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ഗോർ പറഞ്ഞു.

പൊതുസേവനത്തില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്ബത്ത് കൈമുതലായുള്ള രാഷ്ട്രീയ തന്ത്രജ്ഞനും നയതന്ത്രജ്ഞനുമായ ഗോറിനെ, ഓഗസ്‌റ്റില്‍ ട്രംപ് ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും നാമനിർദ്ദേശം ചെയ്‌തിരുന്നു. തുടർന്ന് സെപ്റ്റംബറില്‍ നടന്ന സെനറ്റ് ഹിയറിംഗിന് ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version