HOME
ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാനില്‍ ‘റെഡ് അലര്‍ട്ട്’; വ്യോമതാവളങ്ങളില്‍ അതീവ ജാഗ്രത
ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ സൈനിക തലത്തില്‍ അഭൂതപൂർവ ജാഗ്രതാ നില പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ അതിർത്തി സംഘർഷമോ ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്, രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീല്‍ഡുകളിലും ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചതായി പാക് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.
പാകിസ്ഥാൻ വ്യോമസേനയുടെ മുൻനിര താവളങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങളെ തല്‍സമയം പറക്കാൻ സജ്ജമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പൂർണ്ണമായും സജീവമാക്കിയതായും, അതിർത്തി മേഖലകളില്‍ റഡാർ നിരീക്ഷണം ശക്തിപ്പെടുത്തിയതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കരസേന, നാവികസേന, വ്യോമസേന എന്നിവ ഉള്‍പ്പെടെ എല്ലാ സായുധ വിഭാഗങ്ങള്‍ക്കും പാകിസ്ഥാനിലെ സെൻട്രല്‍ കമാൻഡ് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് വിധത്തിലുള്ള അതിർത്തി തർക്കങ്ങളെയും അപ്രതീക്ഷിത സംഭവങ്ങളെയും നേരിടാൻ സജ്ജരാകണമെന്ന് നിർദ്ദേശം.
ഡല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയുടെ പ്രതികരണ സാധ്യതകളെക്കുറിച്ച് പാക് ഇന്റലിജൻസ് ഏജൻസികള്‍ ഉയർന്നതല വിലയിരുത്തല്‍ നടത്തുന്നുവെന്നാണ് സൂചന. ഇന്ത്യയില്‍ നിന്നുള്ള മുൻകൂർ പ്രഹരമോ ഡ്രോണ്‍ ആക്രമണമോ ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് സർവീസ് അലർട്ട് നിലയില്‍ പാകിസ്ഥാൻ മുഴുവൻ സൈന്യവും നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇത് വെറും മുൻകരുതല്‍ നടപടിയാണ്, നിലവില്‍ യാതൊരു ആക്രമണ ഭീഷണിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സുരക്ഷാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.