BUSINESS
ഫിഫ സമാധാന പുരസ്‌കാരം ഡൊണള്‍ഡ് ട്രംപിന്; ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം സമ്മാനിച്ചു. ഫുട്ബോള്‍ ലോകകപ്പിന്റെ നറുക്കെടുപ്പ് വേദിയായ വാഷിങ്ടണിലെ കെന്നഡി സെന്ററില്‍ നടന്ന ചടങ്ങിലണ് ട്രംപിന് സമാധാന പുരസ്കാരം നല്‍കിയത്.
ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സമാധാന പുരസ്‌കാരം ഏർപ്പെടുത്തുന്നത്.
യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് അടുത്ത ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. അടുത്ത വർഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ട്രംപിന് പുരസ്‌കാരം കൈമാറിയത്. ട്രംപിന്റെ അടുത്ത സുഹൃത്തായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയായിരുന്നു ട്രംപിനെ ആദരിച്ചത്.
ലോകത്തെ കൈകളില്‍ താങ്ങുന്ന രൂപകല്‍പ്പനയിലുള്ള സ്വർണ ട്രോഫിയും മെഡലുമാണ് ട്രംപിന് സമ്മാനിച്ചത്. ഗാസ സമാധാന കരാറിന് നേതൃത്വം നല്‍കിയത് തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ചാണു പുരസ്‌കാരമെന്ന് ഇൻഫന്റീനോ വ്യക്തമാക്കി. “ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഇത്,” എന്ന് ട്രംപ് പ്രതികരിച്ചു.
നൊബേല്‍ സമാധാന പുരസ്‌കാരത്തെക്കുറിച്ച് മുൻപ് തന്നെ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ട്രംപിന്, ഫിഫയുടെ പുതിയ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതകള്‍ ശക്തമായിരുന്നു. ഗാസയില്‍ വെടിനിർത്തലിന് ട്രംപിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും ഇത്തരമൊരു സമാധാന ശ്രമത്തിന് നൊബേല്‍ ബഹുമതി നല്‍കേണ്ടതുണ്ടെന്നും ഇൻഫന്റീനോ മുൻപ് പ്രസ്താവിച്ചിരുന്നു.