KERALA

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: സഭയിൽ ശരണം വിളിച്ച് പ്രതിപക്ഷം, നടുത്തളത്തിലിറങ്ങി പ്രതിഷേധം, സഭ നിർത്തിവെച്ചു.

Published

on

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടിയ പ്രതിപക്ഷം സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്നാണ് ബാനറിലുള്ളത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. അതേസമയം, ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും സമ്മേളിച്ചാൽ പ്രതിഷേധം കനക്കുമെന്ന് തന്നെയാണ് സൂചന.

സ്വർണ്ണപ്പാളിയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹത

ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്‌ഥരുടേത്.

2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപിഴവാണെന്ന് ഉദ്യോഗസ്‌രുടെ മൊഴി

2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപിഴവാണെന്നാണ് ഉദ്യോഗസ്‌രുടെ മൊഴി. സ്വർണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്‌ഥരുടെതാണ് മൊഴി. സ്വർണപ്പാളിയിലുണ്ടായ തൂക്കകുറവും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വർണപ്പാളികളിൽ ശാസ്‌ത്രീയ പരിശോധന വരെ നടത്തേണ്ടിവരുമെന്നും പോറ്റി കൊണ്ടുപോയ പാളിയാണോ മടക്കികൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാൻ ശാസ്‌ത്രീയതെളിവ് ശേഖരിക്കണമെന്നും ദേവസ്വം വിജിലൻസ് പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version