BUSINESS
ഇന്ത്യക്കെതിരായ താരിഫ് കുറച്ചേക്കും; സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്
താരിഫ് യുദ്ധത്തില്‍ ഇന്ത്യക്ക് ഇളവ് നല്‍കാൻ യുഎസ് നീക്കം.ഇന്ത്യക്കെതിരായ താരിഫ് കുറയ്ക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
ഈ സാഹചര്യത്തില്‍ താരിഫ് കുറയ്ക്കുന്നത് പരിഗണനയിലെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവ നേരിടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. പുതിയ വ്യാപാര കരാറിന് അന്തിമരൂപം നല്‍കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതോടെയാണ് താരിഫ് വിഷയത്തില്‍ സൂചന ലഭിച്ചത്.
ഇന്ത്യയുമായുള്ള ചർച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായതായും, കരാറിലേക്ക് അടുക്കുന്നതായും ട്രംപ് വ്യക്തമാക്കിയിരുന്നു. മോസ്‌കോയുമായുള്ള ഡല്‍ഹിയുടെ ഊർജ കരാറുകളെ അടിസ്ഥാനമാക്കി ഓഗസ്റ്റില്‍ ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50% ആയി ഇരട്ടിയാക്കിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ പരാമർശം.
യുക്രെയ്‌നിലെ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമേല്‍ സമ്മർദ്ദ തന്ത്രമായാണ് ഈ നീക്കത്തെ കാണുന്നത്. വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മുമ്ബ് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായൊരു കരാർ തയ്യാറാക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.