ENTERTAINMENT
മോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
മോഹൻലാൽ നായകനായി ഏറ്റവും ഒടുവിലെത്തിയ ചലച്ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ച ചിത്രം എന്നതായിരുന്നു ഹൃദയപൂർവ്വത്തിന്റെ യുഎസ്പി. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ, പ്രേക്ഷകർക്ക് ലഭിച്ചത് നല്ലൊരു ഫീൽ ഗുഡ് സിനിമയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ജിയോ ഹോട്സ്റ്റാറിനായിരുന്നു സ്ട്രീമിംഗ് അവകാശം.
ഒടിടിയിൽ എത്തിയതിന് പിന്നാലെയും മികച്ച പ്രതികരണമാണ് ഹൃദയപൂർവ്വത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘മോഹൻലാൽ എന്ന വിസ്മയത്തിന്റെ മറ്റൊരു ഏട്, പക്കാ ഫീൽ ഗുഡ് ഡ്രാമയാണ് ഹൃദയപൂർവ്വം’, എന്നിങ്ങനെയാണ് ഒടിടി റിവ്യുകൾ വരുന്നത്. ഹൃദയപൂർവ്വത്തിൽ പാസ്റ്റ് വിവരിക്കുന്ന മോഹൻലാലിന്റെ ഭാഗത്തിന് മാത്രം പ്രത്യേകം ആരാധകരുണ്ട്.
‘നല്ല ഫീൽ ഗുഡ് സിനിമ. സിനിമയിൽ എല്ലാവർക്കും നല്ല വേഷവുമാണ് നല്ല അഭിനയവും കാഴ്ചവച്ചിരിക്കുന്നു. കോമഡിയും നല്ല വർക്ക് ഔട്ടായിട്ടുണ്ട്’, എന്നാണ് ഒരു തമിഴ് പ്രേക്ഷകന്റെ പ്രതികരണം. സംഗീത് പ്രതാപും മോഹൻലാലും തമ്മിലുള്ള കോമ്പോ രസകരവും മികച്ചതുമായിരുന്നെന്നും പറയുന്നവരുണ്ട്. ഈ കോമ്പോയിൽ ഇനിയും സിനിമകൾ വരണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു.
‘ഓരോ സീനിലും ഒഴുകിയെത്തുന്ന സംഗീതം നിമിഷ നേരം കൊണ്ട് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ഒരു സൂപ്പർസ്റ്റാറിന് എന്തുചെയ്യാനാകുമെന്ന് പുനർനിർവചിച്ച സിനിമ. ഒരു നായകനെ ശാരീരികമായി ദുർബലനായി ചിത്രീകരിക്കുന്നത് നമ്മൾ കണ്ടിട്ട് വളരെക്കാലമായി, ഇത് ഇന്ത്യൻ സിനിമയിൽ വളരെ അപൂർവമായ കാര്യമാണ്. ഹൃദയപൂർവം ഒരു യഥാർത്ഥ ഹൃദയപൂർവമാണ്, ശാന്തമായ സംഗീതത്തോടുകൂടിയ ശാന്തമായ ഹൃദയസ്പർശിയായ ചിത്രം’, എന്നാണ് ഒരാളുടെ പ്രതികരണം. ആകെ മൊത്തത്തിൽ ഒടിടി പ്രേക്ഷകരും ഹൃദയപൂർവ്വം ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
അതേസമയം, 100 കോടി ക്ലബ്ബിലും ഹൃദയപൂർവ്വം ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ആഗോള തിയറ്റര്‍ കളക്ഷനും ബിസിനസും കൂടിച്ചേര്‍ന്ന തുകയാണിത്. സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മ്മാണം.